Wednesday, July 06, 2011

ഇടയന്‍മാര്‍ കല്‍പ്പിക്കും, കുഞ്ഞാടുകള്‍ അനുസരിക്കുക

കഴിഞ്ഞദിവസം മലയാള മനോരമ പത്രത്തില്‍ 
പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത

വിശ്വാസികള്‍ പ്രതികരിക്കണം: മാര്‍ പൗവ്വത്തില്‍
ചങ്ങനാശേരി
: സഭയുടെ ഭരണഘടനാദത്തമായ അവകാശങ്ങളെ സാമൂഹിക നീതിയുടെ പേരില്‍ നിരാകരിക്കുകയും സഭയുടെ നിലപാടുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ വിശ്വാസികള്‍ ശക്തമായി പ്രതികരിക്കണമെന്ന് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പൗവ്വത്തില്‍.
ചങ്ങനാശേരി അതിരൂപതാ മാര്‍ത്തോമ്മാ വിദ്യാനികേതന്‍ സംഘടിപ്പിച്ച പന്ത്രണ്ടാമത് പ്ലാസിഡ് സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
എല്ലാ മേഖലയും സഭയുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നവരോടൊപ്പം പ്രവര്‍ത്തിക്കുന്പോള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സഭാംഗങ്ങള്‍തന്നെ മുന്നിട്ടിറങ്ങണം-അദ്ദേഹം പറഞ്ഞു.

ഇനി  കോട്ടയം ചങ്ങനാശേരി അതിരൂപതയ്ക്കു കീഴിലുള്ള നെടുംകുന്നം ഇടവകയില്‍, അതായത് എന്‍റെ ഇടവകയില്‍            അടുത്തു നടന്ന ചെറിയൊരു വിശേഷം.

നെടുംകുന്നം സെന്‍റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണിന് മാനേജ്മെന്‍റ് ക്വാട്ട സീറ്റുകളുടെ എണ്ണം 40. അപേക്ഷകര്‍ ഇതിന്‍റെ പതിന്മടങ്ങ്. മാനേജ്മെന്‍റ് ക്വാട്ടയുടെ ഫോം പൂരിപ്പിക്കാന്‍ എത്തിയവരോട് താരതമ്യേന മാര്‍ക്ക് കുറഞ്ഞവര്‍ക്ക് സീറ്റ് നല്‍കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ച് സ്കൂള്‍ മാനേജരും ഇടവക വികാരിയുമായ വൈദികന്‍ സൂചിപ്പിച്ചതേയില്ല.

മാത്രമല്ല, മെയ് മാസത്തില്‍ നെടുംകുന്നത്തു നടന്ന ചങ്ങനാശേരി അതിരൂപതാ ദിനാഘോഷച്ചെലവിനായി വാഗ്ദാനം ചെയ്തിട്ട് നല്‍കാത്തവരില്‍നിന്ന് പണം വാങ്ങുന്നതിനുള്ള അവസരമായി അദ്ദേഹം ഇതിനെ കണ്ടു. അപേക്ഷകരുടെ രക്ഷാകര്‍ത്താക്കളില്‍ അതിരൂപതാദിനാഘോഷ വിഹിതം തരാത്തവര്‍ അതു തന്നാലേ അപേക്ഷാ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാനാകൂ എന്ന് അച്ചന്‍ വ്യക്തമാക്കി. സ്വാഭാവികമായും  പ്രവേശനം കിട്ടുമെന്ന് കരുതിയവര്‍ പണമടച്ചു.

മാനേജ്മെന്‍റ് ക്വാട്ടയിലെ അഡ്മിഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിന് ഇടവക പാരിഷ് കൗണ്‍സിലിലെ വിദ്യാഭ്യാസ കമ്മിറ്റി യോഗം ചേരാറുണ്ട്. പക്ഷെ ഇക്കുറി കമ്മിറ്റി അംഗങ്ങള്‍ അറിയാതെ വികാരിയും പാരിഷ് കൗണ്‍സില്‍ സെക്രട്ടറിയും ചേര്‍ന്ന് മാനേജ്മെന്‍റ് ക്വാട്ട സീറ്റുകള്‍ വീതം വയ്ക്കാന്‍ ഉറപ്പിച്ചു. 

അപേക്ഷ നല്‍കിയ രക്ഷാകര്‍ത്താക്കള്‍ പള്ളിമേടയില്‍ തുടര്‍ച്ചയായി കയറിയിറങ്ങിക്കൊണ്ടിരുന്നു. അതേസമയംതന്നെ മറുഭാഗത്ത് മാര്‍ക്ക് പരിഗണിക്കാതെതന്നെ പണം വാങ്ങി മാനേജ്മെന്‍റ് ക്വാട്ട സീറ്റുകള്‍ വില്‍ക്കുകയായിരുന്നെന്നാണ് ആരോപണം. മാനേജ്മെന്‍റ് ക്വാട്ടയില്‍ പ്രവേശനം ലഭിച്ച നിര്‍ധനനായ ദളിത് കത്തോലിക്കാ വിദ്യാര്‍ഥിയുടെ പിതാവിനോട് അച്ചന്‍ 1200 രൂപ വാങ്ങിയെന്നറിയുന്നു. മറ്റു സീറ്റുകള്‍ക്കും വന്‍തുക കൈപ്പറ്റിയതായി സൂചനയുണ്ട്. ഈ പണം പള്ളിക്കണക്കുകളില്‍ ഉള്‍ക്കൊള്ളിക്കുകയോ പണം നല്‍കിയവര്‍ക്ക് രസീത് നല്‍കുകയോ ചെയ്തിട്ടില്ല.

പ്രവേശനം ലഭിക്കാത്ത കുട്ടികളുടെ രക്ഷിതാക്കളില്‍ ചിലര്‍ ജൂണ്‍ 26ന് നടന്ന ഇടവക പൊതുയോഗത്തില്‍ വിഷയം അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ തൃപ്തികരമായ വിശദീകരണം നല്‍കുന്നത്തില്‍ വികാരിയും പാരിഷ് കൗണ്‍സില്‍ സെക്രട്ടറിയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് വിശ്വാസികള്‍ പ്രതിഷേധമുയര്‍ത്തി. മാനേജ്മെന്‍റ് ക്വാട്ടയില്‍ സീറ്റുകള്‍ ലഭിച്ച അപേക്ഷകള്‍, പ്രവേശനം നേടിയവരുടെ മാര്‍ക്ക് തുടങ്ങിയ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിട്ടും പ്രതികരണമുണ്ടായില്ല.  ഉത്തരം മുട്ടിയപ്പോള്‍ വികാരിയും പാരിഷ് കൗണ്‍സില്‍ സെക്രട്ടറിയും സദസ്യരെ ഇളിഭ്യരാക്കി പുറംതിരിഞ്ഞിരിക്കുകയും യോഗം അവസാനിപ്പിക്കുകയുമായിരുന്നു.

ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഇത് മെഡിക്കല്‍ പ്രവേശനം പോലെ കനപ്പെട്ട കാര്യമല്ല. വെറും ഒരു ഇടവകയിലെ പ്ലസ് വണ്‍ പ്രവേശനം മാത്രം. പക്ഷെ, ഇവിടെ പോലും

നീതിയും പരിഗണനയും ലഭിക്കാത്ത  വിശ്വാസികള്‍ സഭയ്ക്കുവേണ്ടി പ്രതികരിക്കുകയും തെരുവിലിറങ്ങുകയും ചെയ്യുന്നത് എന്തിന് എന്ന് ചോദിക്കരുത്. അത് ധിക്കാരവും മഹാപാപവുമാണ്.  ഭരണഘടനാദത്തമായ അവകാശങ്ങള്‍
 ഇടയന്‍മാരും മഹാഇടയന്‍മാരും തോന്നുംപടി വിനിയോഗിക്കും. കുഞ്ഞാടുകള്‍ കൈമുത്തുക, കല്‍പ്പനകള്‍ അനുസരിക്കുക, ആവശ്യസമയത്ത് സര്‍ക്കാരിനെതിരെ കലാപം നടത്തുക.


5 comments:

പതാലി said...

നീതിയും പരിഗണനയും ലഭിക്കാത്ത വിശ്വാസികള്‍ സഭയ്ക്കുവേണ്ടി പ്രതികരിക്കുകയും തെരുവിലിറങ്ങുകയും ചെയ്യുന്നത് എന്തിന് എന്ന് ചോദിക്കരുത്. അത് ധിക്കാരവും മഹാപാപവുമാണ്. ഭരണഘടനാദത്തമായ അവകാശങ്ങള്‍
ഇടയന്‍മാരും മഹാഇടയന്‍മാരും തോന്നുംപടി വിനിയോഗിക്കും. കുഞ്ഞാടുകള്‍ കൈമുത്തുക, കല്‍പ്പനകള്‍ അനുസരിക്കുക, ആവശ്യസമയത്ത് സര്‍ക്കാരിനെതിരെ കലാപം നടത്തുക.

N.J ജോജൂ said...

പതാലി,

എല്ലാ പ്രവേശനവും മാനേജുമെന്റ് സീറ്റിൽ ഉൾപ്പെടെ സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുള്ളതുമായിരിക്കണം. മെറിറ്റ് അടിസ്ഥാത്തിലല്ലാതെയുള്ള പ്രവേശനം വരുമ്പോഴാണ് തലവരിയ്ക്കുള്ള സാധ്യത.

പക്ഷേ പൗവത്തിൽ പിതാവിന്റെ പോസ്റ്റിൽ പറയുന്ന നിലപാടും പോസ്റ്റിലെ തലവരി വിഷയവും തമ്മിൽ കൂട്ടിവായിക്കേണ്ട കാര്യമില്ല. ഭരണഘടനാപരമായ അവകാശങ്ങൾ അത് ഏതു സമൂഹത്തിന്റേതാണെങ്കിലും ഭാവിതലമുറകളെ കരുതി സംരക്ഷിച്ചേ മതിയാവൂ.

എന്റെ അറിവിൽ ഇന്റർ ചർച് കൗൺസിലിന്റെ നിലപാട് ഇതാണ്.

1.പ്രവേശനം മെറിറ്റ് അടിസ്ഥാനത്തലായിരിക്കണം.
2. പ്രവേശനത്തിൽ ന്യൂനപക്ഷമാനേജുമെന്റിനുള്ള അവകാശം സംരക്ഷിക്കപ്പെടണം.
3. ക്രോസ് സബ്സിഡി ഇല്ലാതെ എല്ലാ സീറ്റിലും ഒരേ ഫീസ് നടപ്പാകണം.

ഇന്റർ ചർച് കൗൺസിലോ കെ.സി.ബി.സിയോ തലവരിക്ക് അനുകൂലമായ നിലപാടെടുത്തിട്ടില്ല. എടുത്തിട്ടുണ്ടെങ്കിൽ അതു നിയമ വിരുദ്ധമാണ്.

പതാലി said...

ജോജൂ...
പൗവ്വത്തില്‍ പിതാവു പറഞ്ഞതും പോസ്റ്റിലെ വിഷയവും തമ്മില്‍ കൂട്ടിവായിക്കേണ്ട എന്നാണ് ജോജു പറഞ്ഞത്. പക്ഷെ ഇത്ര ചെറിയ കാര്യങ്ങളില്‍ പോലും വിശ്വാസികള്‍ക്കു മുന്നില്‍ സുതാര്യത പുലര്‍ത്താന്‍ കഴിയാത്ത സഭയ്ക്കുവേണ്ടി വിശ്വാസികള്‍ എന്തിന് പ്രതികരിക്കണം എന്നാണ് എന്‍റെ ചോദ്യം.

ന്യൂനപക്ഷാവകാശം എന്നത് മെത്രാന്‍മാര്‍ക്കും ബിഷപ്പുമാര്‍ക്കും മാത്രമുള്ള അവകാശമല്ല. ക്രിസ്ത്യന്‍ സമൂദായത്തിലെ ഓരോ അംഗത്തിനുമുള്ളതാണ്. സമൂദായത്തിന്‍റെ ആത്മീയ നേതൃത്വം മാത്രമാണ് അവര്‍ക്കുള്ളത്. കത്തോലിക്കാ സഭയില്‍ ആത്മീയവും ഭൗതികവുമായ എല്ലാ നേതൃത്വവും അവര്‍തന്നെ പിടിച്ചുവച്ചിരിക്കുകയാണെന്നു മാത്രം. അങ്ങനെ വരുന്പോള്‍ സ്വാശ്രയം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും വൈദികരും മെത്രാന്‍മാരും മാത്രം പ്രതികരിച്ചാല്‍ പോരേ. വിശ്വാസികളെ വെറുതേ വിട്ടുകൂടേ?

N.J ജോജൂ said...

പ്രവേശനം സുതാര്യമാവേണ്ടത് ഏതൊരു പൗരന്റെയും അവകാശമാണ്. അതിനു വേണ്ടീ ശബ്ദമുയർത്താൻ നമുക്ക് അവകാശമുണ്ട്.

"ചെറിയ കാര്യങ്ങളില്‍ പോലും വിശ്വാസികള്‍ക്കു മുന്നില്‍ സുതാര്യത പുലര്‍ത്താന്‍ കഴിയാത്ത സഭയ്ക്കുവേണ്ടി വിശ്വാസികള്‍ എന്തിന് പ്രതികരിക്കണം"

കാരണം സഭയുടെ സ്ഥാപനങ്ങൾ വിശ്വാസികളുടേതാണ്. നെടുങ്കുന്നത്തെ അച്ചൻ സ്ഥലം മാറിപ്പോകും, മറ്റൊരച്ചൻ വരും. പൗവത്തിൽ പിതാവും പെരുംതോട്ടം പിതാവും കടന്നുപോകും. അപ്പോഴും സഭയുടെ സ്ഥാനപങ്ങൾ ഭരണഘടനാപരമായ അവകാശങ്ങളോടെ നിലനിൽക്കണമെങ്കിൽ വൈദികരും മെത്രാന്‍മാരും മാത്രം പ്രതികരിച്ചാല്‍ പോര വിശ്വാസികളും പ്രതികരിക്കേണ്ടതായുണ്ട്.

പതാലി said...

ജോജൂ,
ഇത് പള്ളീലച്ചന്‍മാര്‍ പറയുന്ന കാര്യം തന്നെയാണ്. പിതാക്കന്‍മാരും വൈദികരും മാത്രമല്ല, നമ്മുടെ തലമുറയും കടന്നുപോകും.

ഇപ്പോള്‍തന്നെ വര്‍ഷങ്ങള്‍ ചെല്ലും തോറും പള്ളിയുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പില്‍ വിശ്വാസികളെ കാഴ്ച്ചക്കാര്‍ മാത്രമാക്കുന്ന പ്രവത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇനിയങ്ങോട്ട് ഇത് വര്‍ധിക്കുകയേയുള്ളൂ. പള്ളിയുടെ ആവശ്യങ്ങള്‍ക്ക് വിശ്വാസികള്‍ പിരിവു കൊടുക്കണം. പക്ഷെ കാര്യങ്ങള്‍ അച്ചന്‍റെയും ബിഷപ്പിന്‍റെയും ഇഷ്ടം പോലെ നടത്തും. അവിടെ വിശ്വാസിക്ക് വോയ്സില്ല.

അപ്പോള്‍ പിന്നെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിലനിന്നിട്ട് നമുക്കോ നമ്മുടെ ഭാവി തലമുറയ്ക്കോ എന്തു നേട്ടമാണുള്ളത്.