Wednesday, July 22, 2009

ആ ഗുളിക മറ്റേതുന്നെ

എറാകുളത്തെ ഒരു പ്രമുഖ ആശുപത്രിയിലെ ഡോക്ടര്‍ മൈഗ്രേന്‍ വേദനാ സംഹാരിയായിഎനിക്ക് നിര്‍ദേശിച്ച കാപ്സൂളാണ് സ്പാസ്മോ പ്രോക്സിവോണ്‍. ഈ ക്യാപ്സൂള്‍ ‍പലരും ലഹരിക്കുവേണ്ടി വ്യാപകമായി ഉപയോഗിക്കുന്നതുമൂലം എന്നെപ്പോലുള്ള യഥാര്‍ത്ഥ ആവശ്യക്കാര്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഞാന്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതേ പോസ്റ്റ് മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് ജൂണ്‍28 ലക്കത്തിലെ ബ്ലോഗനയില്‍ പ്രസിദ്ധീകരിക്കുകയുംചെയ്തു.

കയ്യില്‍ ഒരു കാപ്സൂള്‍ പോലും ഇല്ലാതിരുന്നപ്പോഴാണ് ഇന്നലെ വീണ്ടുംകടുത്ത തലവേദന വന്നത്. ഡോക്ടറുടെ കുറിപ്പില്ലാതെ മെഡിക്കല്‍ഷോപ്പുകളില്‍ പോയിട്ട് കാര്യമില്ലെന്നറിയാമായിരുന്നു. ഒരുവില്‍ സ്നേഹിതന്‍റെ സുഹൃത്തായ ഒരാളുടെ കടയില്‍നിന്നാണ് ക്യാപ്സൂള്‍തരപ്പെടുത്തുകയായിരുന്നു.

ഇന്നു രാവിലെ പത്രം കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. കൊച്ചിയില്‍ ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍ എന്ന നാലു കോളം വാര്‍ത്ത. ക്യാപ്സൂളിന്‍റെ പേര് വാര്‍ത്തയില്‍ ഇല്ലെങ്കിലും നിരത്തിയിട്ട സ്പാസ്മോപ്രോക്സിവോണ്‍ക്യാപ്സൂള്‍ സ്ട്രിപ്പുകള്‍ക്കു മുന്നില്‍ നില്‍ക്കുന്ന പ്രതിറംഷീദിന്‍റെ ചിത്രമുണ്ട്.

രണ്ടു ക്യാപ്സൂള്‍ ചേര്‍ത്ത് തയാറാക്കിയ ശീതളപാനീയം കുടിച്ചാല്‍ ഇരുപത്തിനാലു മണിക്കൂര്‍വരെ
ലഹരിയുടെ ആലസ്യത്തില്‍ കഴിയാനാകുമെന്ന് പറയുന്നതായിവാര്‍ത്തയില്‍ സൂചനയുണ്ട്. കടുത്ത തലവേദനയുള്ളപ്പോള്‍ ഈ ക്യാപ്സൂള്‍ കഴിച്ച് പതിനഞ്ചോ ഇരുപതോ മിനിറ്റ് കഴിഞ്ഞാല്‍ ചെറിയൊരു ഉന്‍മാദാവസ്ഥയുണ്ടാകുമെന്നത് നേര്(വിശദാംശങ്ങള്‍ ബ്ലോഗില്‍). ഈ അവസ്ഥ മണിക്കൂറുകളോളം നീണ്ടു നില്‍ക്കാറില്ല. രണ്ടെണ്ണം ഒന്നിച്ചുകഴിച്ചാല്‍ കിക്ക് അല്‍പ്പം കൂടും. ഇരുപത്തിനാലു പോയിട്ട് പന്ത്രണ്ടു മണിക്കൂര്‍പോലും അത് നീണ്ടു നില്‍ക്കില്ല. ക്യാപ്സൂളിലെ പൊടി ശീതളപാനീയത്തില്‍ ഇട്ടു കഴിച്ചാല്‍ കിക്ക് കൂടുമോ എന്നറിയില്ല,പരീക്ഷിച്ചിട്ടുമില്ല. പിന്നെ ഒരു ഗുളികക്ക് രണ്ടു രൂപയാണെന്ന് വാര്‍ത്തയില്‍ പറയുന്നു. എട്ടു ഗുളിക പന്ത്രണ്ടു രൂപയ്ക്കാണ്എറണാകുളത്തുന്നിന്ന് ഞാന്‍ ഇന്നലെ വാങ്ങിയത്.

റംഷീദിന്‍റെ കയ്യില്‍നിന്ന് പിടികൂടിയത് ആയിരത്തോളം ക്യാപ്സൂളുകള്‍.ഇതുപോലെ വന്‍തോതില്‍ ക്യാപ്സൂളുകള്‍ സംഭരിക്കുന്ന എത്രപേര്‍ ഈനഗരത്തിലുണ്ടാകും? എന്നെപ്പോലെ ഒരു കൊടിയ വേദനയുടെ നേരത്ത് ഒരു ഗുളികകിട്ടാന്‍വേണ്ടി പരക്കം പായുന്നവരും.

Wednesday, July 01, 2009

മരണം തോറ്റ രാത്രിയും രണ്ട് അമ്മമാരും

(സണ്‍ഡേ ശാലോം 2009ജൂലൈ 5 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

``ഞാന്‍ തോട്ടെറമ്പീനിന്ന്‌ തുണി നനയ്‌ക്കുവാരുന്നു. കരയ്ക്ക് നിന്ന കൊച്ച്‌ എപ്പഴാ എറങ്ങിവന്നതെന്നറിയാമ്മേല. തോട്ടില്‍ എന്തോ വീഴുന്ന ഒച്ചകേട്ടു തിരിഞ്ഞു നോക്കയപ്പോ ഇവന്‍ മുങ്ങീട്ട്‌ പൊങ്ങിവരുന്നു. മിന്നല്‍ വേഗത്തി തലമുടിയെപ്പിടിച്ച്‌ പൊക്കിയെടുത്തു. ദൈവാധീനംകൊണ്ട്‌ കണ്ടു. അല്ലെങ്കില്‍, എന്റെ കര്‍ത്താവേ...!''

മൂന്നു വയസ്സുള്ളപ്പോള്‍ ഞാന്‍ കുട്ടനാട്ടില്‍ അമ്മവീടിനു മുന്നിലെ തോട്ടില്‍ വീണതിനെക്കുറിച്ച്‌ അമ്മ ഇതിനോടകം എത്രവട്ടം പറഞ്ഞിട്ടുണ്ടാകുമെന്ന്‌ ഓര്‍മയില്ല. ജ്യേഷ്‌ഠനു ശേഷം നാലു വര്‍ഷത്തെ ഇടവേളയില്‍ അമ്മ പ്രസവിച്ച രണ്ട്‌ ആണ്‍കുട്ടികള്‍ക്ക്‌ മിനിറ്റുകളുടെ അയുസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീടെത്തിയ എന്റെ കാര്യത്തില്‍ സവിശേഷമായ കരുതലുണ്ടായത്‌ അതുകൊണ്ടാവണം.
എവിടേക്ക്‌ പുറപ്പെടുമ്പോഴും സുരക്ഷാനിര്‍ദേശങ്ങളുടെ നീണ്ട പട്ടിക നിരത്തും. വീടിനടുത്ത കവലയിലേക്കുള്ള സായാഹ്ന സവാരിയായാലും വിദേശയാത്രയായാലും അതിനു മുടക്കമില്ല.


കാലവര്‍ഷം കലിതുള്ളുന്ന രാത്രികളില്‍ ഇടിമിന്നലിനെ ഭയന്ന്‌ പുതപ്പിനടയില്‍ അമ്മയോട്‌ ഒട്ടിച്ചേര്‍ന്നുകിടന്ന ബാല്യത്തിലാണ്‌ കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതികളെക്കുറിച്ച്‌ ഞാന്‍ ആദ്യമായി കേട്ടത്‌. പാഠപുസ്‌തകം ഒരു കൈകൊണ്ട്‌ ഉയര്‍ത്തിപ്പിടിച്ച്‌ മറുകയ്യും കാലുകളുംകൊണ്ട്‌ തോടു നീന്തിക്കയറി സ്‌കൂളില്‍ പോയിരുന്നതും മറ്റുമായിരുന്നു ആ വിവരണങ്ങളില്‍.


നാല്‍പ്പതു വര്‍ഷത്തോളമായി അമ്മ വെള്ളത്തില്‍ നീന്തിയിട്ടില്ല. പ്രായവും അനാരോഗ്യവും ശരീരത്തെ ബാധിച്ചിരിക്കുന്നു. എങ്കിലും 63ആം വയസിലും ഏതു വലിയ തോടും അനായാസം നീന്തിക്കയറാനാകുമെന്ന്‌ കുട്ടനാട്ടുകാരായ പല അമ്മമാരെയുംപോലെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.
അമ്മ ഒരിയ്‌ക്കലും വെള്ളത്തെ ഭയന്നില്ല. വെള്ളപ്പൊക്കവും പാടത്തെ മടവീഴ്‌ച്ചയുമൊക്കെ കുട്ടനാട്ടുകാരുടെ മനസ്സാനിധ്യത്തിനും കഠിനാധ്വാനത്തിനും മുന്നില്‍ തോറ്റുപോയിരുന്നു എന്ന അവകാശവാദത്തിലായിരുന്നു പല കഥകളും അവസാനിച്ചിരുന്നത്‌.


പക്ഷെ, എന്തുകൊണ്ടോ എന്റെ ഗ്രാമമായ നെടുംകുന്നത്ത്‌ ഇല്ലാത്ത തോടും പുഴയുമൊക്കെ ചെറുപ്പത്തിലേ എന്നെ ഭയപ്പെടുത്തി. അമ്മയുടെ കഥകള്‍ ആവേശത്തോടെ കേട്ടിരിക്കുമ്പോഴും ഉള്ളില്‍ അകാരണമായ ഭീതി നിറഞ്ഞു. പില്‍ക്കാലത്ത്‌ അമ്മവീട്ടിലേക്കുള്ള യാത്രകളില്‍ ചങ്ങനാശ്ശേരി മുതല്‍ കുന്നംകരി വരെ ഞാന്‍ നിമിഷങ്ങളെണ്ണിയാണ്‌ ബോട്ടില്‍ ഇരുന്നിരുന്നത്‌. ആറിന്‍റെ
വിശാലതയിലേക്ക്‌ കണ്ണ്‌ പാളാതിരിക്കാനുള്ള ശ്രമങ്ങള്‍ പലപ്പോഴും വിഫലമായി. പൂവരശിന്‍റെ  പൂക്കളൊഴുകുന്ന ആറ്റിന്‍പരപ്പ്‌ മരിച്ചവരുടെ ഓര്‍മദിവസം അലങ്കരിക്കപ്പെട്ട പള്ളിസെമിത്തേരിയെ ഓര്‍മിപ്പിച്ചു.

പൂവരശുകഴിഞ്ഞാല്‍ ആറ്റിറമ്പില്‍ ഏറെയുണ്ടായിരുന്നത്‌ ഒതളമാണ്‌. കുട്ടനാട്ടുകാര്‍ ആത്മഹത്യയ്‌ക്ക്‌ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌ ഒതളങ്ങയാണെന്ന്‌ ഒരു ബന്ധു പറയുന്നത്‌ കേട്ടിരുന്നു. ഒതളമരത്തിനടുത്തുള്ള വീടുകളില്‍ എത്രപേര്‍ അങ്ങനെ ജീവനൊടുക്കിയിട്ടുണ്ടാകാം എന്നു ഞാന്‍ ആലോചിച്ചു. യാത്രയ്‌ക്കിടെ ബോട്ടു മുങ്ങിയാല്‍ എന്തു ചെയ്യുമെന്ന ചിന്ത എന്നെ അലട്ടി. ഒരു ബോട്ടില്‍ ആകെ നാലോ അഞ്ചോ ലൈഫ്‌ ബോയകളേ ഉണ്ടാകൂ. മുങ്ങിയാല്‍ അതിലൊന്ന്‌ എനിക്ക്‌ കിട്ടാന്‍ സാധ്യത കുറവാണെന്ന്‌ ഉറപ്പായിരുന്നു.



ഒരിക്കല്‍ ബോട്ടിന്‍റെ പിന്നിലെ കക്കൂസിസില്‍ മൂത്രമൊഴിക്കാന്‍ കയറിയപ്പോള്‍ താഴെ നുരകുത്തി പിന്നോട്ടു കുതിക്കുന്ന വെള്ളം പേടിപ്പെടുത്തി. അമ്മ ഒപ്പമുണ്ടായിരുന്നെങ്കിലും ആ വലിയ വിടവിലൂടെ വീണേക്കുമെന്ന പേടിയില്‍ ഉദ്യമം ഉപേക്ഷിച്ചു.
എട്ടാം ക്ലാസില്‍ പഠിക്കവേ ചമ്പക്കുളത്തെ ബന്ധുവീട്ടിലേക്ക്‌ നടത്തിയ യാത്ര ആശങ്കകളുടെ ഭാരം വര്‍ധിപ്പിച്ചു. നെടുമുടിയില്‍നിന്ന്‌ ചമ്പക്കുളത്തേക്കുള്ള കടത്തുവള്ളത്തില്‍ ഞാനും ജ്യേഷ്‌ഠനും കയറുമ്പോള്‍ അധികം ആളുണ്ടായിരുന്നില്ല. പക്ഷെ, പുറപ്പെടുമ്പോള്‍ തിരക്കേറി.


വെള്ളം വക്കോളമെത്തി. നീന്തല്‍ അറിയാത്തവര്‍ ഞങ്ങള്‍ മാത്രയമായിരിക്കുമെന്ന തിരിച്ചറിവില്‍ ഞാന്‍ വിറയ്‌ക്കാന്‍ തുടങ്ങി. കണ്ണടച്ച്‌ സര്‍വദൈവങ്ങളോടും പ്രാര്‍ത്ഥിച്ചു. വള്ളത്തിന്‍റെ  സമീപത്തുകൂടി ഒരു ബോട്ട്‌ കടന്നുപോയി. ആറ്റിലെ വെള്ളം ഇളകിമറിഞ്ഞു. തിരയില്‍ വള്ളം ആടിയുലഞ്ഞു. മുങ്ങിയെന്നുറപ്പിച്ച ഞാന്‍ അലറിക്കരഞ്ഞ്‌ ചാടിയെഴുന്നേറ്റു. ജ്യേഷ്‌ഠനും വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവരും സമാധാനിപ്പിച്ചിരുത്തി.
മറുകരയെത്തി, ബന്ധുവിട്ടീല്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കുമ്പോഴും മടക്കയാത്രയെക്കുറിച്ചുള്ള ചിന്ത എന്നെ അലട്ടിക്കൊണ്ടിരുന്നു. പക്ഷെ, മടങ്ങുമ്പോള്‍ വള്ളത്തില്‍ തിരക്കുണ്ടായിരുന്നില്ല. എങ്കിലും പിന്നീടൊരിക്കലും ഞാന്‍ അവിടെ പോയില്ല.


ജലാശയങ്ങളെ അകാരണമായി ഭയക്കുന്നത്‌ അക്വാഫോബിയ അഥവാ ജലഭീതി എന്ന മാനസിക പ്രശ്‌നമാണെന്ന്‌ ഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ ഒരു സ്‌നേഹിതനാണ്‌ പറഞ്ഞത്‌. വെള്ളവുമായി ബന്ധപ്പെട്ട്‌ നേരിട്ടോ അല്ലാതെയോ ഉണ്ടായ അനുഭവങ്ങളും ഇതിനു കാരണമാകാമെന്നും വെള്ളം ജീവന്‌ ഭീഷണിയല്ലെന്ന ബോധ്യമുള്ളപ്പോള്‍തന്നെയാണ്‌ ഇത്തരക്കാര്‍ക്ക്‌ അകാരണഭീതി തോന്നുന്നതെന്നും ചില മനഃശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പിന്നീട്‌ വായിച്ചു. താരതമ്യേന ഗുരുതരമല്ലാത്ത ഭീതികളിലൊന്നാണ്‌ അക്വാഫോബിയ എന്നാണ്‌ വിദഗ്‌ധമതം. അത്‌ലാന്‍റിക് സമുദ്രത്തിലെ ദ്വീപ്‌ രാജ്യമായ ഐസ്‌ലാന്റില്‍ ജനങ്ങളില്‍ അന്‍പതില്‍ ഒരാള്‍ ഈ പ്രശ്‌നം നേരിടുന്നുണ്ടെന്ന്‌ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്‌. 


ബാല്യകാല സ്വപ്‌നങ്ങളില്‍ ഞാന്‍ ആറ്റിലും തോട്ടിലുമൊക്കെ വീഴുകയും ബോട്ടപകടങ്ങളില്‍ പെടുകയും അഗാധമായ ഏതോ ജലഗര്‍ത്തങ്ങളിലേക്ക്‌ വലിച്ചെടുക്കപ്പെടുകയുമൊക്കെ ചെയ്‌തിരുന്നു. ഇത്‌ അക്വാഫോബിയയുടെ ഭാഗമാണോ എന്ന്‌ അന്വേഷിക്കാന്‍ ശ്രമിച്ചില്ല. സ്റ്റീവന്‍ സ്‌പീല്‍ബര്‍ഗ്‌ സംവിധാനം ചെയ്‌ത JAWS എന്ന ചിത്രത്തില്‍ റോയ്‌ ഷെയ്‌ഡര്‍ അവതരിപ്പിച്ച അക്വാഫോബിക്‌ ആയ മാര്‍ട്ടിന്‍ ബ്രോഡി എന്ന പോലീസ്‌ ഓഫീസര്‍ എനിക്ക്‌ ആത്മവിശ്വാസം നല്‍കി.


ബ്രോഡിയുടെ ജലഭീതിയുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍റെ  പ്രശ്‌നം നിസ്സാരമായിരുന്നു. മാത്രമല്ല പലരും പരാജയപ്പെട്ടിടത്ത്‌ അവസരത്തിനൊത്തുയരുന്ന ബ്രോഡിയാണ്‌ കൊലയാളി സ്രാവിന്‍റെ കഥകഴിക്കുന്നത്‌.


എന്‍റെ ആശങ്കകള്‍ അക്വാഫോബിയക്കപ്പുറം വരാനിരിക്കുന്ന ദുരന്തത്തിന്‍റെ മുന്നറിയിപ്പായിരുന്നു എന്ന്‌ ബോധ്യമായത്‌ 1994 ഫെബ്രുവരി 18നാണ്‌. ആറിനെയും തോടിനെയുമൊക്കെയാണ്‌ ഞാന്‍ ഭയന്നിരുന്നതെങ്കില്‍ തികച്ചും അപ്രതീക്ഷിതമായി ഒരു കിണറ്റിലാണ്‌ മരണം എനിക്കായി അന്ന്‌ കെണിയൊരുക്കിയത്‌.
അമ്പതു നോമ്പിലെ ആദ്യ വെള്ളിയാഴ്‌ച്ചയായിരുന്നു അത്‌. ഡിഗ്രിയുടെ രണ്ടാം വര്‍ഷപ്പരീക്ഷയ്‌ക്കുള്ള അവധിയായിരുന്നതിനാല്‍ വൈകുന്നേരം പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന്‌ പതിവുള്ള കുരിശിന്‍റെ വഴിക്ക്‌ നില്‍ക്കാതെ ഒരു കിലോമീറ്റര്‍ അകലെ കാവുംനട കവലയിലേക്ക്‌ പാഞ്ഞു; അവിടുത്തെ ക്ലബ്ബില്‍ കാരംസ്‌ കളിക്കാന്‍.


കളിക്കിടയില്‍ ഏഴരയോടെ കരന്‍റ് പോയി. സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്‌സിംഗ്‌ അസിസ്റ്റന്‍റായിരുന്ന അച്ചാച്ചന്‌ രാത്രി ഡ്യൂട്ടിയായാണ്‌. അമ്മയും ഇളയ പെങ്ങളും വീട്ടില്‍ തനിച്ചായതിനാല്‍ തൊട്ടടുത്ത ലൈബ്രറിയിലായിരുന്ന കൂട്ടുകാരന്‍ സേവ്യറിനൊപ്പം മടങ്ങാന്‍ ഞാന്‍ ക്ലബ്ബില്‍നിന്ന്‌ ഇറങ്ങി. മറ്റുള്ളവര്‍ കാരംബോര്‍ഡില്‍ മെഴുകുതിരി കത്തിച്ചുവെച്ച്‌ കളി തുടര്‍ന്നു.
പുറത്ത്‌ കൂരിരുട്ട്‌. 


പത്തു പതിനഞ്ചു മീറ്റര്‍ അകലെയുള്ള റോഡിലേക്ക്‌ ഓടുകയായിരുന്നു. അഞ്ചാമത്തെയോ ആറാമത്തെയോ ചുവടില്‍ എന്‍റെ  വലതുകാല്‍ പതിച്ചത്‌ ശൂന്യതയിലാണ്‌. തുടര്‍ന്ന്‌ ഇടതുകാലും. പിന്നെ വായുവിലൂടെ താഴേയ്‌ക്ക്‌. ശരീരം നനഞ്ഞപ്പോള്‍ ആ വസ്‌തുത ഞെട്ടലോടെ തിരിച്ചറിഞ്ഞു; ഞാന്‍ റോഡരികിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ്‌.


വീണത്‌ പരിസരത്ത്‌ ആരും കണ്ടിട്ടുണ്ടാവില്ല. നീന്തലറിയാത്തതുകൊണ്ട്‌ രക്ഷപ്പെടാന്‍ വഴികളൊന്നുമില്ല. കിണറിന്‍ന്‍റെ അടിത്തട്ടിലേക്ക്‌ താഴുമ്പോള്‍ മരണം ഉറപ്പിച്ചു. അമ്മയെയും പെങ്ങളെയുമാണ്‌ പെട്ടെന്ന്‌ ഓര്‍ത്തത്‌. അവര്‍ എന്നെ കാത്തിരുന്ന്‌ തളരും. ലോകത്തിന്റെ ഏതു ഭാഗത്തെയും അപകട മരണവാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ആധികാട്ടുന്ന അമ്മയ്‌ക്കു മുന്നില്‍ എന്റെ ചേതനയറ്റ ശരീരമെത്തുമ്പോള്‍ ആര്‍ക്ക്‌ ആശ്വസിപ്പിക്കാനാകും?


ഒരുപാട്‌ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ക്ക്‌ സഹായിയായിരുന്ന അച്ചാച്ചന്‍ ആദ്യമായി മോര്‍ച്ചറിക്കു പുറത്തിരുന്ന്‌ കരയും. കോളജ്‌ വളപ്പില്‍ മഹാഗണിത്തണലിലെ പതിവു കൂട്ടായ്‌മകളിലേക്ക്‌ എത്തുമ്പോള്‍ ``നിന്‍റെ കാര്യം പറഞ്ഞ്‌ നാക്കെടുത്തതേയുള്ളു, അടുത്തകാലത്തെങ്ങും ചാവില്ല'' എന്ന്‌ അനേകംതവണ ആവര്‍ത്തിച്ചിട്ടുള്ള സുഹൃത്തുക്കള്‍ എന്‍റെ 
മൃതദേഹത്തിനരികിലൂടെ നിശബ്‌ദരായി കടന്നുപോകും.


കാലുകള്‍ കിണറിന്‍റെ അടിത്തട്ടിലെ ചേറില്‍ പതിഞ്ഞു. അടുത്ത നിമിഷം ശരീരം മേല്‍പ്പോട്ട്‌ ഉയര്‍ന്നു. അതിനിടെ കൈകള്‍ നീട്ടി കിണറിന്‍റെ വശങ്ങളില്‍ പിടിച്ചു. പിടിച്ച ഭാഗത്തെ വഴുക്കലുള്ള മണ്ണ്‌ അടര്‍ന്നുപോന്നു. മുകള്‍ത്തട്ടിലെത്തി വീണ്ടും താഴവേ വിഫല ശ്രമമെന്നോണം വായയും മൂക്കും പൊത്തിപ്പിടിച്ചു. രണ്ടാമത്‌ മുകളിലേയ്‌ക്ക്‌ ഉയരുന്നതിനിടെ ശരീരം അടിമുടി വിറച്ചു, കൈകാലുകള്‍ കോച്ചി മടങ്ങി. മരണം പിടിമുറുക്കുകയാണ്‌. 

മുകള്‍പ്പരപ്പിനടുത്തെത്തിയ നിമിഷങ്ങളില്‍ വെളിച്ചം കണ്ടു. ``നീ പോയിട്ടു വാ...''?എന്ന്‌ ആരോ പറയുന്നതു കേട്ടു; വീണ്ടും താഴോട്ട്‌.
ഉയരുമ്പോള്‍ മുകളില്‍നിന്ന്‌ ഉറക്കെ വിളിച്ചു പറയുന്നു. ``കമ്പി ഇടുന്നുണ്ട്‌; പിടിച്ചോ''. അതുതന്നെ രണ്ടുമൂന്നു വട്ടം ആവര്‍ത്തിച്ചു. എങ്ങനെയോ ഞാന്‍ കമ്പിയില്‍ പിടിച്ചു. അവര്‍ കമ്പി മേല്‍പ്പോട്ടുയര്‍ത്തി. മരണത്തിന്‍റെ പല്ലുകള്‍ കുടഞ്ഞെറിഞ്ഞ്‌ ഞാന്‍ മുകളിലേക്ക്‌.


കിണറിനു ചുറ്റും ജനം കൂടിയിരുന്നു. അവര്‍ക്കു നടുവില്‍ ദാനം കിട്ടിയ ജീവനുമായി ഞാന്‍ നിന്നു.
മുങ്ങിമരണത്തില്‍നിന്ന്‌ രക്ഷപ്പെടുന്ന എല്ലാവരുടെയും കാര്യത്തിലെന്ന പോലെ എന്നെ കിടത്തി വയറ്റിലെ വെള്ളം കളയാനുള്ള ശ്രമമായിരുന്നു പിന്നീട്‌. ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ലെന്ന്‌ ഞാന്‍ പറഞ്ഞു. അതു ബോധ്യമായതോടെ നാട്ടുകാര്‍ ആ നീക്കം ഉപേക്ഷിച്ചു. ആരോ ഒരു തോര്‍ത്തുതന്നു. അതുകൊണ്ട്‌ തലതുവര്‍ത്തി.


കിണറ്റില്‍ `ചാടിയവനെ' കാണാനെത്തിയവരുടെ എണ്ണം കൂടിവന്നു. എന്നെ അറിയാവുന്നവരും അറിയാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ചോദിച്ചവരോടൊക്കെ ഞാന്‍ സംഭവം വിശദീകരിച്ചു. പിന്നെ ആദ്യം കേട്ടവര്‍ വിശദീകരണം ഏറ്റെടുത്തു. സൈക്കിളിലിരുന്ന്‌ ആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി നോക്കിയ സേവ്യര്‍ എന്നെ കണ്ട്‌ ഞെട്ടി.


``എന്നാ പറ്റിയെടാ?'' നിലവിളികണക്കെയായിരുന്നു അവന്‍റെ  ചോദ്യം.
``സൈക്കിളൊണ്ടോടാ'' ഞാന്‍ തിരക്കി.
``ഉം, വാ കേറ്‌''


ഞാന്‍ ജനക്കൂട്ടത്തിനു നടുവില്‍നിന്ന്‌ മാറി അവന്‍റെ സൈക്കിളിനു പിന്നില്‍ കയറി; രക്ഷിച്ചവരോട്‌ ഒരു നന്ദിവാക്കുപോലും പറയാതെ. സേവ്യര്‍ സൈക്കിള്‍ പറത്തി. പിന്നിലിരുന്ന്‌ നടന്നതെല്ലാം ഞാന്‍ അവനോട്‌ വിവരിച്ചു.


ഒരുകിലോമീറ്ററോളം യാത്ര ചെയ്‌ത്‌ വീടെത്തുമ്പോഴേക്കും മുണ്ടും ഷര്‍ട്ടും ഏറെക്കുറെ തോര്‍ന്നിരുന്നു. അമ്മയും പെങ്ങളും ആശങ്കയോടെ വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നു.
``ഇത്രയും നേരം നീ എവിടാരുന്നു?''
``കിണറ്റില്‍''
തികഞ്ഞ ലാഘവത്തോടെയായിരുന്നു എന്‍റെ മറുപടി.
അമ്മയ്‌ക്ക്‌ ഒന്നും മനസിലായില്ല. വിശദമായി പറഞ്ഞപ്പോള്‍ നിലവിളി ഉയര്‍ന്നു.
?ഭക്ഷണം കഴിച്ച്‌ കിടന്നു. രാത്രിമുഴുവന്‍ ഞാന്‍ വിറച്ചുകൊണ്ടിരുന്നു. കമ്പിളിപ്പുതപ്പിനു മുകളില്‍ ബെഡ്‌ഷീറ്റുകളുടെ എണ്ണം കൂടിയിട്ടും എന്‍റെ ചെറിയ ശരീരം കട്ടിലിനെപ്പോലും വിറപ്പിച്ചുകൊണ്ടിരുന്നു.


കിണറ്റിലെ വെള്ളത്തില്‍ മിനിറ്റുകളോളം കിടന്നിട്ടും ഒരു തുള്ളിപോലും കുടിയ്‌ക്കാതിരുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ എനിക്ക്‌ ഉത്തരമുണ്ടായിരുന്നില്ല; ഇപ്പോഴുമില്ല. രക്ഷപ്പെടുത്താന്‍ ആളുകള്‍ എത്തിയതും കരയ്‌ക്കു നിന്നിരുന്നവര്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമായി കേട്ടതും അവര്‍ ഇട്ടുതന്നെ കമ്പിയില്‍ കൃത്യമായി പിടിച്ചതുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം അത്ഭുതങ്ങള്‍ മാത്രം.


കിണറിനു പുറത്തു നടന്നത്‌ എന്നെ രക്ഷപ്പെടുത്തിയവരില്‍ ഒരാളായ റിട്ടയേഡ്‌ പോലീസ്‌ ഉദ്യോഗസ്ഥന്‍ ഐക്കുളം ദേവസ്യാച്ചന്‍റെ 

വാക്കുകളില്‍:
ഈയ്യോച്ചേട്ടന്‍

``ഞാനും ലക്ഷംവീട്ടില്‍ ആശാനുംകൂടി കവലേന്ന്‌ വീട്ടിലേക്ക്‌ മടങ്ങുവാരുന്നു. ആ സമേത്ത്‌ എന്‍റെ ചേട്ടന്‍ ഈയോച്ചനും ചിരട്ടവേലിക്കുഴി ജോസും കെണറിനടത്തുള്ള കടത്തിണ്ണേലൊണ്ട്‌. കെണറ്റില്‍ തേങ്ങാ വീണെന്നു തോന്നുന്നെന്ന്‌ ഈയ്യോച്ചന്‍ വിളിച്ചു പറഞ്ഞു.
ആശാന്‍റെ കയ്യില്‍ ഒരു ടോര്‍ച്ചൊണ്ടാരുന്നു. അതും മേടിച്ചോണ്ടുചെന്ന്‌ ഞാന്‍ നോക്കിയപ്പഴാണ്‌ നീ മേലോട്ട്‌ പൊങ്ങിവരുന്നത്‌.


താഴെ പോയിട്ട്‌ വാന്ന്‌ നിന്നോടു വിളിച്ചു പറഞ്ഞു. എവിടുന്നേലും ഒരു കയറ്‌ സംഘടിപ്പിക്കാനുള്ള ശ്രമമാരുന്നു പിന്നെ. അപ്പോഴത്തേക്കും ചാക്കോച്ചനും(ദേവസ്യാച്ചന്‍റെ മറ്റൊരു സഹോദരന്‍) എത്തി.


 അപ്രത്തെ ഇരുമ്പുകടേലേക്ക്‌ എറക്കിയിട്ടിരുന്ന കോണ്‍ക്രീറ്റ്‌ കമ്പി ഈയോച്ചനും ജോസും കൂടി എടുത്തോണ്ടുവന്നു. നീ അവസാനം പൊങ്ങിവരികേം കമ്പി ഇട്ടുതരികേം ഒന്നിച്ചാരുന്നു. കമ്പിയേല്‍ നീ പിടിച്ചു. അപ്പഴത്തേക്കും ഒരുപാടു പേരു കൂടി. കമ്പി അങ്ങനെതന്നെ മേലോട്ടു പൊക്കി നിന്നെ പുറത്തെടുക്കുവാരുന്നു. ആശാന്‍റെ കയ്യീ ടോര്‍ച്ചൊണ്ടാരുന്നകൊണ്ടു മാത്രമാ കെണറ്റിലൊന്നു നോക്കിയേക്കാമെന്ന്‌ ഞങ്ങളു വിചാരിച്ചത്‌''
കിണറിന്‌ തൊട്ടടുത്ത്‌ തെങ്ങില്ലാതിരുന്നതുകൊണ്ടുതന്നെ തേങ്ങാ വീണെന്ന്‌ ഈയോച്ചേട്ടന്‍ പറഞ്ഞതും അതു നോക്കാന്‍ മറ്റുള്ളവര്‍ തയാറായതുമൊക്കെ വിസ്‌മയങ്ങളുടെ തുടര്‍ച്ചയായി അവശേഷിക്കുന്നു.


രണ്ടു ദിവസം കഴിഞ്ഞ്‌ എന്നെ വഴിയില്‍വെച്ചു കണ്ടപ്പോള്‍ ഈയ്യോച്ചേട്ടന്‍ പറഞ്ഞു
``നീ ദൈവാനുഗ്രഹമുള്ളവനാടാ''.
``നിങ്ങള്‍ ഇല്ലാരുന്നെങ്കില്‍...''ഞാന്‍ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ അദ്ദേഹം ഇടയ്‌ക്കു കയറി.
``എല്ലാം ഒടേതമ്പ്‌രാന്‍ തീരുമാനിച്ചതാ. എന്‍റെ മോനെ രക്ഷിക്കാനോ എനിക്കു കഴിഞ്ഞില്ല. ഇതിനെങ്കിലും കഴിഞ്ഞല്ലോ''



ജോസുകുട്ടിയുടെ മൃതദേഹത്തിനരികില്‍ ബന്ധുക്കള്‍


ഈയ്യോച്ചേട്ടന്‍റെ രണ്ടാമത്തെ മകന്‍ ജോസുകുട്ടി വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വീട്ടുപറമ്പിലെ കിണറ്റില്‍ വീണാണ്‌ മരിച്ചത്‌. കുളിക്കാനായി വെള്ളം കോരുമ്പോള്‍ കിണറിനു മുകളിലെ പാലത്തടി ഒടിയുകയായിരുന്നു. ജോസുകുട്ടിയുടെ മരണം ഈയോച്ചേട്ടന്‍റെ ഭാര്യ റോസമ്മയുടെ മനസ്സിന്റെ താളം തെറ്റിച്ചു. പിന്നീടൊരിക്കല്‍ കിണറ്റില്‍ വീണ ആ അമ്മയെ ബന്ധുക്കള്‍ രക്ഷപ്പെടുത്തുകയായിരുന്നു. അതോടെ അവരുടെ സ്ഥിതി കൂടുതല്‍ വഷളായി.
മുങ്ങിമരണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും രക്ഷിച്ചവരുമായുള്ള കണ്ടുമുട്ടലുകളുമൊക്കെ മരണം തോറ്റ രാത്രിയിലേക്ക്‌ എന്നെ ഇടയ്‌ക്കിടെ മടക്കിക്കൊണ്ടു പോയി.


വീട്ടുമുറ്റത്തെ കള്ളിമുള്‍ച്ചെടിയില്‍ പെങ്ങള്‍ കോറിയിട്ട ഫെബ്രുവരി 18 1994 എന്ന തീയതി ചെടിക്കൊപ്പം വളര്‍ന്നുവന്നു. കൂട്ടുകാരന്‍ സാജന്‍റെ ശരീരം മറ്റൊരു കിണറിന്‍റെ ആഴത്തില്‍ കണ്ടപ്പോഴും സി.വൈ.എം.എ വാര്‍ഷികപ്പതിപ്പില്‍ ഞാന്‍ അവനെക്കുറിച്ചെഴുതിയ സ്‌മരണ വായിച്ച്‌ അവന്‍റെ അമ്മ കെട്ടിപ്പിടിച്ചു കരയുമ്പോഴും നെഞ്ചുപൊട്ടി.


2005ല്‍ ഈയ്യോച്ചേട്ടന്‍ മരിക്കുമ്പോള്‍ ഞാന്‍ സൗദി അറേബ്യയിലായിരുന്നു. ഏതാനും മാസങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്‍റെ ഇളയ മകന്‍ ജോണി വീടിനടുത്തുള്ള കുളത്തില്‍ മുങ്ങിമരിച്ച വിവരം വിളിച്ചറിയിക്കുമ്പോള്‍ അച്ചാച്ചന്‍റെ ശബ്‌ദമിടറി.


കൂലിപ്പണിക്കാരനായ ജോണി രാത്രി പണി കഴിഞ്ഞെത്തി കുളിക്കാന്‍ പോയതാണ്‌. ബക്കറ്റുകൊണ്ട്‌ വെള്ളം കോരിയെടുക്കുന്നതിനിടെ മുന്നോട്ടാഞ്ഞു. ആ വീഴ്‌ച്ചയുടെ സ്വരം ആരും കേട്ടില്ല.
അവധിക്കെത്തിയപ്പോള്‍ ഈയ്യോച്ചേട്ടന്‍റെ വീട്ടിലൊന്നു പോകണമെന്ന്‌ ആഗ്രഹിച്ചു. പക്ഷെ, ആ അമ്മയെ സ്വാന്തനിപ്പിക്കാന്‍ വഴികളില്ലാത്തതുകൊണ്ട്‌ മടിച്ചു.

ജോണി
പ്രവാസം അവസാനിപ്പിച്ച്‌ നാട്ടിലെത്തിയശേഷം അടുത്തയിടെ ഒരു ദിവസം പോയി. മൂത്തമകനൊപ്പം താമസിക്കുന്ന അമ്മയുടെ കാഴ്‌ച്ച ഏറെക്കുറെ നഷ്‌ടപ്പെട്ടതിനാല്‍ പരിചയപ്പെടുത്തേണ്ടിവന്നു.


``അച്ചായന്‍ പോയി മോനേ... എന്‍റെ കുഞ്ഞും...''അവരുടെ വാക്കുകള്‍ മുറിഞ്ഞു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.
കൊച്ചു കൂരയ്‌ക്കുളില്‍ ഈയോച്ചേട്ടന്‍റെയും ജോണിയുടെയും ജോസുകുട്ടിയുടെ സംസ്‌കാരച്ചടങ്ങിന്‍റെയും ചിത്രങ്ങള്‍.


``ഇന്നലെ ജോണീടെ ഇരുപത്തിയെട്ടാം പിറന്നാളായിരുന്നു''
പിറന്നാളുകളും ചരമദിനങ്ങളും ഈ അമ്മയുടെ തീരാത്ത മനോവ്യഥയില്‍ ഇടയ്‌ക്ക്‌ തീകോരിയിടുന്നു. ഞാന്‍ എന്‍റെ  അമ്മയെ ഓര്‍ത്തു. പതിനഞ്ചു വര്‍ഷം മുമ്പ്‌ എനിക്ക്‌ ആയുസ്സ്‌ നീട്ടിക്കിട്ടിയ രാത്രിയെയും.