Tuesday, October 30, 2007

അംബാനിയുടെ നേട്ടത്തിന്‍റെ തിളക്കം കെടുത്തുന്നവര്‍

പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ന്യൂദല്‍ഹിയിലെ രാംലീല മൈതാനത്ത് കാത്തിരിക്കുന്ന ഭൂരഹിതര്‍(ഫോട്ടോ.എ.പി)



മുംബൈ ഓഹരി വിപണിയുടെ കുതിപ്പ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളിലെ പ്രധാന വാര്‍ത്തയാണ്. റോക്കറ്റു പോലെ ഉയര്‍ന്ന ഓഹരി വിപണിയുടെ നെറുകയിലായിരുന്ന മുകേഷ് അംബാനി ഒടുവില്‍ സാക്ഷാല്‍ ബില്‍ ഗേറ്റ്സിനെപ്പോലും അട്ടിമറിച്ച് ലോക സന്പന്നരില്‍ ഒന്നാമനായാണ് ലാന്‍ഡ് ചെയ്തത്.

മുകേഷിന്‍റെ നേട്ടം ആഘോഷിക്കുന്നതില്‍ മാധ്യമങ്ങള്‍ ഒട്ടും പിശുക്കു കാട്ടിയില്ല. ഇത് ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തിനു വകനല്‍കുന്ന മുന്നേറ്റമാണ്. ശൂന്യതയില്‍നിന്നും റിലയന്‍സ് ഗ്രൂപ്പ് എന്ന മഹാപ്രസ്ഥാനം പടുത്തുയര്‍ത്തിയ ധീരുഭായ് അംബാനിയുടെ മകനല്ലേ? ഇതല്ല, ഇതിലപ്പുറവും നേടിയാലും അത്ഭുതമില്ല. കാലിച്ചായ കുടിക്കാന്‍ കയ്യില്‍ കാശില്ലെങ്കിലും ഏത് ഇന്ത്യക്കാരനും എവിടെയും, പ്രത്യേകിച്ച് വിദേശത്ത് നെഞ്ചു നിവര്‍ത്തി നിന്ന് പറയാം -ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്‍ എന്‍റെ നാട്ടുകാരനാണെന്ന്.

മുകേഷിന്‍റെ നേട്ടം ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ദിവസമാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്നുള്ള മുപ്പതിനായിരത്തോളം ഭൂരഹിതരായ പട്ടിണിപ്പാവങ്ങള്‍ ഒരുതുണ്ടു ഭൂമിക്കു വേണ്ടി യാചിച്ച് ദല്‍ഹിയില്‍ പ്രകടനം നടത്താന്‍ ഒരുങ്ങിയത്.
ഏകതാ പരിഷത്തിന്‍റെ നേതൃത്വത്തില്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നും ഒരു മാസംകൊണ്ട് പദയാത്രയായി മൈലുകള്‍ താണ്ടിയെത്തിയ ദളിതരും ആദിവാസികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വതന്ത്രമായി പ്രതിഷേധിക്കാന്‍ പോലും അവസരം ലഭിച്ചില്ല. രാംലീല മൈതാനത്തുനിന്നും ജന്ദര്‍മന്ദിറിലേക്ക് പോകാന്‍ അനുവദിക്കാതെ അവരെ പോലീസ് തടയുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഭൂപരിഷ്കരണം സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വിദഗ്ധ സമതി രൂപീകരിക്കുമെന്ന് ഗ്രാമവികസന മന്ത്രി രഘുവംശ പ്രസാദ് പ്രഖ്യാപിച്ചു.

പ്രകടനം നടന്നില്ലെങ്കിലും രാംലീല മൈതാനത്ത് കുത്തിയിരിപ്പു നടത്തിയ പ്രതിഷേധക്കാരില്‍ ഏറെപ്പേര്‍ക്കും ചെറിയൊരു ആശ്വാസമുണ്ടായിരുന്നു. സ്വദേശത്ത് തിരിച്ചെത്തുതുവരെ പ്രതിഷേധ പരിപാടിയുടെ സംഘാടകര്‍ നല്‍കുന്ന ഭക്ഷണം കൊണ്ട് വിശപ്പടക്കാം. നാട്ടിലെത്തിയാല്‍ മുഴുപ്പണിയാണ്.

ആക്രോശങ്ങള്‍ക്കും അക്രമങ്ങള്‍ക്കും മുതിര്‍ില്ലെങ്കിലും അവര്‍ നല്‍കിയ സന്ദേശം വ്യക്തമായിരുന്നു. ലോകം മുഴുവന്‍ ചര്‍ച്ചാവിഷമായ ഇന്ത്യയിലെ സാമ്പത്തിക മുന്നേറ്റേം രാജ്യത്തെ മഹാഭൂരിപക്ഷത്തിന് യാതൊരു പ്രയോജനവും ചെയ്യുന്നില്ല. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ തെരുവുകളിലും ചേരികളിലും കഴിയുന്ന, കൃഷിയിടങ്ങളിലും പണിശാലകളിലും വിയര്‍പ്പൊഴുക്കുന്ന ലക്ഷക്കണക്കനാളുകളുടെ നീക്കിയിരിപ്പ് പട്ടിണിയാണ്. മുകേഷ് അംബാനിയുടെ വരുമാനം 6320 കോടി ഡോളറാണെങ്കില്‍ ഇന്ത്യയിലെ 450 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രതിദിനം ഒരു ഡോളര്‍ പോലും വരുമാനമില്ലെന്ന് ലോക ബാങ്കിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു ഭാഗത്ത് വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലകളൊരുക്കുന്നു. അതിനായി കര്‍ഷകരെ സ്വന്തം കിടപ്പാടങ്ങളില്‍നിന്ന് ബലമായി കുടിയൊഴിപ്പിക്കുന്നു. അംബാനിയും മിത്തലുമൊക്കെ ആഗോള ഭീമന്‍മാരായി മാറുമ്പോള്‍ ഡോളര്‍ കണക്കുകളുടെയും സെന്‍സെക്സ് നിരക്കിന്റെയും കാര്യത്തില്‍ നിരക്ഷരരായ ഭൂരിപക്ഷം അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കെല്‍പ്പില്ലാതെ നരകിക്കുന്നു. ഭൂപരിഷ്കരണം പഠിക്കുന്നതിന് രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദഗ്ധ സമിതിക്കും ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവില്ല എന്നത് പകല്‍പോലെ വ്യക്തമാണ്.

ഭൂരിപക്ഷത്തിന്‍റെ ഗതികേടിന് അംബാനിയെയും മിത്തലിനെയുംപോലെയുള്ള സമ്പരെ പഴിച്ചിട്ടു കാര്യമില്ല. പരമ്പരകളായി കൈമാറിവന്ന സമ്പത്തിനൊപ്പം സ്വന്തം അധ്വാനവും ബിസിനസ് വൈഭവവുമാണ് അവരെ നേട്ടങ്ങളില്‍നിന്ന് നേട്ടങ്ങളിലേക്ക് നയിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ദാരിദ്യ്രം ഇല്ലാതാക്കിയിട്ട് ആര്‍ക്കെങ്കിലും ലോകത്തിലെ സമ്പന്നരുടെ നിരയില്‍ മുന്നിലെത്താനാകുമോ? ചില്ലറ വിപണി ഉള്‍പ്പെടെ സാധാരണക്കാരന്‍റെ ഉപജീവന മാര്‍ഗങ്ങളൊക്കെ കവര്‍ന്നെടുക്കപ്പെടുന്നത് ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതമായി കരുതി ആശ്വസിക്കുകയും ചെയ്യാം.

പക്ഷെ, മുകേഷ് അംബാനിയും ലക്ഷ്മി രത്തന്‍ മിത്തലും വിജയ് മല്യയുമൊക്കെ തങ്ങളെ പരിഹസിക്കുമ്പോള്‍ ഇന്ത്യയിലെ ദരിദ്രജനകോടികള്‍ക്ക് സ്വന്തം ജന്‍മത്തെ പഴിക്കുകയല്ലാതെ എന്തു ചെയ്യാനാകും?

മുകേഷ് നൂറുകോടി ഡോളര്‍ ചെലവിട്ട് മുംബൈ നഗരമധ്യത്തില്‍ പടുത്തുയര്‍ത്തുന്ന മാളികതയൊണ് ഇന്ത്യയിലെ സന്പന്ന വര്‍ഗം താഴേക്കിടയിലുള്ളവരോടു നടത്തുന്ന വെല്ലുവിളിയുടെ ഉത്തമ ഉദാഹരണം. റിലയന്‍സ് സാമ്രാജ്യത്തിന്‍റെയും മുകേഷ് കുടുംബത്തിന്‍റെയും ആസ്ഥാനമാകാന്‍ പോകുന്ന അള്‍ട്ടാ മൌണ്ട് റോഡിലെ 27 നില സൌധത്തിന് (എല്ലാ നിലകളുടെയും സീലിംഗ് ഏറെ ഉയരത്തില്‍ സ്ഥാപിക്കുന്നതിനാല്‍ ഇതിന് സാധാരണ 60 നില കെട്ടിടത്തിന്‍റെ ഉയരം വരും) കഥകളിലെ സൌഭാഗ്യ ദ്വീപായ ആന്‍റിലയുടെ പേരാണ് നല്‍കിയിരിക്കുന്നത് ലക്ഷക്കണക്കിനാളുകള്‍ കിടപ്പാടമില്ലാതെ കഴിയുന്ന, ഒരു ചുവട് മണ്ണ് സ്വന്തമായി കിട്ടുന്നതുതന്നെ വലിയ ഭാഗ്യമായി കരുതപ്പെടുന്ന നഗരത്തിനു നടുവില്‍ മൂന്നു ഹെലിപ്പാഡുകള്‍ ഉള്‍പ്പെടെ 48000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അംബരചുംബി കെട്ടിപ്പൊക്കാന്‍ കഴിയുന്നത് സൌഭാഗ്യമല്ലാത മറ്റെന്താണ്?. ഈ കെട്ടിടത്തിന്‍റെ നിര്‍മാണത്തിനായി നിയമം കാറ്റില്‍ പറത്തിയെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അംബാനിക്ക് എന്തു നിയമം?.

നാളെ ഈ സൌഭാഗ്യ കൊട്ടാരത്തിന്‍റെ നെറുകയില്‍ നിന്ന് താഴേക്ക് നോക്കുമ്പോള്‍ പുഴുക്കളെപ്പോലെ കഴിയുന്ന മനുഷ്യര്‍ മുംബൈ നഗരത്തിനും രാജ്യത്തിനും അപമാനമാണെന്ന് മുകേഷിന് തോന്നിയേക്കാം. ഓഫീസ് കം റസിഡന്‍സിനുള്ളില്‍തന്നെ ഹെലിപ്പാഡ് ഉള്ള സാഹചര്യത്തില്‍ അവരുടെ അറപ്പുളവാക്കുന്ന സാന്നിധ്യത്തെക്കുറിച്ചോര്‍ത്ത് അദ്ദേഹത്തിന് ആകുലപ്പെടേണ്ടതില്ല.

ബിസിനസിലെ പോലെ പുതിയ വീടിന്‍റെ കാര്യത്തിലും വിമര്‍ശനം ഉന്നയിക്കുന്നത് അസൂയക്കാരും ശത്രുക്കളുമാണെന്ന് മുകേഷ് ചിന്തിക്കുക സ്വാഭാവികം. പ്രത്യേകിച്ചും സ്വന്തം സഹോദരന്‍തന്നെ ശത്രുപക്ഷത്തുള്ളപ്പോള്‍. ആര്‍ഭാടങ്ങള്‍ക്ക് ഒരു പരിധി വേണമെന്ന് പറയുന്നവര്‍ കമ്യൂണിസ്റ്റുകാര്‍ എക്കാലവും കട്ടന്‍ചായയും പരിപ്പുവടയുമായി കഴിയണമെന്ന് വാദിക്കുവരെപ്പോലെ പിന്തിരിപ്പന്‍മാരാണെന്ന് അദ്ദേഹത്തിന് തോന്നിയേക്കാം. എങ്കിലും തിരക്കിനിടയില്‍ അല്‍പം സമയം കണ്ടെത്തി സമ്പരുടെ പട്ടികയില്‍ തനിക്കു പിന്നില്‍ നാലാം സ്ഥാനത്തുള്ള വാറന്‍ ബഫറ്റ് എന്ന അമേരിക്കക്കാരനെക്കുറിച്ച് മുകേഷ് ഒരു അന്വേഷണം നടത്തുന്നത് നന്നായിരിക്കും.

പതിനൊന്നാം വയസില്‍ ബിസിനസില്‍ ചുവടുവെച്ച ബഫെറ്റിന് ഇപ്പോള്‍ പ്രായം 77. ബര്‍ക്ക്ഷയര്‍ ഹാത്തവേ എന്ന വ്യവസായ സാമ്രാജ്യത്തിന്‍റെ അധിപന്‍. അമേരിക്കയിലെ സന്പന്നരും വന്‍ വ്യവസായികളും താമസിക്കു വന്‍കിട നഗരങ്ങളില്‍നിന്ന് ഏറെ അകലെ ഒമാഹയിലെ ഫാര്‍നം സ്ട്രീറ്റില്‍ 48 വര്‍ഷം മുമ്പ് 31,500 ഡോളറിന് വാങ്ങിയ വീട്ടിലാണ് ബഫെറ്റിന്‍റെ താമസം. പതിനഞ്ചു വര്‍ഷത്തോളം ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം പുതിയ കാഡിലാക് ഡി.ടി.എസ് വാങ്ങിയെങ്കിലും അദ്ദേഹം തന്നെയാണ് ഡ്രൈവ് ചെയ്യുത്. സാധാരണക്കാരുമായി ഇടപഴകാന്‍ ബഫെറ്റ് സമയം കണ്ടെത്തുന്നു. അഞ്ഞൂറു ഡോളറിലധികം വിലയുള്ള സ്യൂട്ടും മുന്നൂറു ഡോറളിലധികം വിലയുള്ള വാച്ചും ധരിക്കാറില്ല. ബഫെറ്റിന് അംഗരക്ഷകരുമില്ല.
ഇന്ത്യയെപ്പോലെ തെണ്ടികളുടെയും പട്ടിണിപ്പാവങ്ങളുടെയും ബാഹുല്യമില്ലാത്ത രാജ്യത്താണ് കഴിയുതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം മാറ്റിവെച്ചത് മൂവായിരം കോടി ഡോളറാണ്. പക്ഷെ ആ പണം എങ്ങനെ ചെലവഴിക്കണമെന്ന് ബഫെറ്റിന് അറിയില്ലായിരുന്നു. അതുകൊണ്ട് ബില്‍ ഗേറ്റ്സും ഭാര്യയും ചേര്‍ന്ന് നടത്തുന്ന ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൌണ്ടേഷന് കൈമാറി.

(2004ല്‍ മകളുടെ വിവാഹത്തിനായി 55 ദശലക്ഷം ഡോളര്‍ പൊടിച്ച ലക്ഷ്മി രത്തന്‍ മിത്തലിനോട് മുന്‍പൊരിക്കല്‍ ജീവകാരുണ്യ ഫണ്ടിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ തനിക്ക് അതിന് പ്രായമായിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മിത്തലിന് ഇപ്പോള്‍ പ്രായം 57. 48ആം വയസില്‍ വൃദ്ധനായെന്നു തോന്നിയതിനാലാകാം ബില്‍ ഗേറ്റ്സ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം വാരിയെറിഞ്ഞത്!). ലോകത്തിലെ സമ്പരുടെ ഗണത്തില്‍ പല കാരണങ്ങള്‍കൊണ്ടും വേറിട്ടു നില്‍ക്കുന്ന ബഫെറ്റിന്‍റെ മാനേജ്മെന്റ് നയങ്ങളും സവിശേഷമാണ്. മാനേജര്‍മാരെ ഇടക്കിടെ മീറ്റിംഗിന് വിളിക്കുന്ന പതിവില്ല. നാളെ തങ്ങള്‍ ജീവനോടെയില്ലെങ്കില്‍ ഓഫീസില്‍ എന്തൊക്കയാണ് ചെയ്യാനുള്ളത് എന്ന് വ്യക്തമാക്കുന്ന ഒരു കത്ത് അവര്‍ ബഫെറ്റിന് അയക്കണം. അത് അദ്ദേഹം രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്.

തന്‍റെ കാലശേഷം കമ്പനിയുടെ സാരഥ്യം ആരു വഹിക്കുമെന്ന കാര്യത്തില്‍ ആശങ്കയോ മക്കളെ ചുമതലയേല്‍പ്പിക്കാനുള്ള വ്യഗ്രതയോ ബഫെറ്റിനില്ല. "അടുത്തയിടെ കമ്പനി ഡയറക്ടര്‍ബോര്‍ഡ് ചേര്‍ന്ന് പുതിയ സാരഥിയാകാന്‍ കഴിവുള്ള മൂന്നുപേരെ തെരഞ്ഞെടുത്തിട്ടുണ്ട്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അവരില്‍ ഒരാള്‍ എന്നെക്കാള്‍ നന്നായി സ്ഥാപനം മുന്നോട്ടു കൊണ്ടുപോകും''

ബഫറ്റിനെ കണ്ടുപടിക്കാന്‍ മുകേഷ് അംബാനിയോട് പറായനാവില്ല. കാരണം ഇപ്പോള്‍ മുകേഷ് ഒന്നാമനല്ലേ. 'പിശുക്കനും ദരിദ്രവാസിയുമായ ഈ വൃദ്ധന്‍' നാലാമനും.

9 comments:

un said...

ബ്ലഡി കണ്ട്രി ഫെല്ലോസ്..ഛേ!പാര്‍ട്ടിയുടെ എല്ലാ മൂഡും കളഞ്ഞു.. ഈ ചേരിക്കാരെയൊക്കെ ഇനി എന്തു ചെയ്യണം മാഷെ..

പതാലി said...

ഭൂരിപക്ഷത്തിന്‍റെ ഗതികേടിന് അംബാനിയെയും മിത്തലിനെയുംപോലെയുള്ള സമ്പരെ പഴിച്ചിട്ടു കാര്യമില്ല. പരമ്പരകളായി കൈമാറിവന്ന സമ്പത്തിനൊപ്പം സ്വന്തം അധ്വാനവും ബിസിനസ് വൈഭവവുമാണ് അവരെ നേട്ടങ്ങളില്‍നിന്ന് നേട്ടങ്ങളിലേക്ക് നയിക്കുന്നത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും ദാരിദ്യ്രം ഇല്ലാതാക്കിയിട്ട് ആര്‍ക്കെങ്കിലും ലോകത്തിലെ സമ്പന്നരുടെ നിരയില്‍ മുന്നിലെത്താനാകുമോ? ചില്ലറ വിപണി ഉള്‍പ്പെടെ സാധാരണക്കാരന്‍റെ ഉപജീവന മാര്‍ഗങ്ങളൊക്കെ കവര്‍ന്നെടുക്കപ്പെടുന്നത് ആഗോളവല്‍ക്കരണത്തിന്റെ പ്രത്യാഘാതമായി കരുതി ആശ്വസിക്കുകയും ചെയ്യാം.

പക്ഷെ, മുകേഷ് അംബാനിയും ലക്ഷ്മി രത്തന്‍ മിത്തലും വിജയ് മല്യയുമൊക്കെ തങ്ങളെ പരിഹസിക്കുമ്പോള്‍ ഇന്ത്യയിലെ ദരിദ്രജനകോടികള്‍ക്ക് സ്വന്തം ജന്‍മത്തെ പഴിക്കുകയല്ലാതെ എന്തു ചെയ്യാനാകും?

സാജന്‍| SAJAN said...

ജസ്റ്റിന്‍, നാളെ വിശദമായി വായിക്കണം :)
താങ്ക്‌സ് ഈ പോസ്റ്റിന്

വെള്ളെഴുത്ത് said...

പതാലി എന്റെ അടുത്ത് പോസ്റ്റായി ഞാന്‍ കരുതിവച്ചിരുന്നതാണ് ഈ പ്രമേയം.. ആദ്യം ബഫറ്റിനെപ്പറ്റിയായിരുന്നു എഴുതണമെ ന്നു വിചാരിച്ചിരുന്നത്, ഇന്നിപ്പോള്‍ അംബാനി ഒന്നാമതെത്തി എന്നു കണ്ടപ്പോള്‍ അതും ചേര്‍ത്ത് എഴുതണമെന്നും കരുതിയിരുന്നു. ബഫറ്റ് കുട്ടിക്കാലത്ത് വളരെ അംബീഷ്യസ് ആയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പില്‍ വായിച്ചത്. പിന്നെന്താവും അദ്ദേഹത്തെ ഒരു ഏകാന്തലളിത ജീവിതം നയിക്കാന്‍ പ്രേരിപ്പിച്ചത്? അതിനൊരു മനഃശാസ്ത്രപരമായ അന്വേഷണം വേണ്ടി വരും. പൊതുവായിട്ട് തങ്ങള്‍ക്ക് തമ്മില്‍ ഒന്നുമില്ല എന്നറിയാവുന്ന ബില്‍ഗേറ്റ്സ്, ബഫറ്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് അരമണിക്കൂര്‍ മാത്രമാണത്രേ സമയം നല്‍കിയിരുന്നത്. അത് പത്തുമണിക്കൂറായി മാറി, അതിന്റെ ഫലമാവും ബില്‍ ഫൌണ്ടേഷനുള്ള സംഭാവന.

Inji Pennu said...

മുകേഷും ചെയ്യുമെന്നേ. ബില്‍ ഗേറ്റ്സ് ആദ്യം നിശിതമായി വിമര്‍ശിക്കപ്പെടുമായിരുന്നു ചാരിറ്റിക്ക് കൊടുക്കാത്തതില്‍. ഇപ്പോള്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചാരിറ്റി ചെയ്യുന്നത് ബില്‍ ഗേറ്റ്സിന്റെ ഫൌണ്ടേഷനാണ്. അതും വെറുതേ എറിഞ്ഞു കൊടുക്കയല്ല, അദ്ദേഹം കൊടുക്കുന്ന ഓരോ പൈസയും പാവങ്ങള്‍ക്ക് എത്തുന്നുണ്ടെന്ന് ബിസിനസ്സ് പോലേ അദ്ദേഹം നിരീക്ഷിക്കുന്നുമുണ്ട്.

അതുപോലെ മുകേഷും കൊടുക്കുമായിരിക്കും. നമ്മള്‍ എങ്ങിനെ ചാരിറ്റിക്ക് കൊടുക്കാന്‍
‘പൈസക്കാരോട്’ മാത്രം പറയുന്നു? അവനവനുള്ളതിനു ഓഹരി എല്ലാവര്‍ക്കും കൊടുക്കാമല്ലോ, അങ്ങിനെയെങ്കിലും മുകേഷ് വേണ്ടല്ലോ പട്ടിണി മാറ്റാന്‍? പട്ടിണി മാറ്റാന്‍ പൈസ മാത്രം മതിയോ?

വിന്‍സ് said...

മറ്റൊരുത്തന്‍ നന്നാവുന്നത് കാണുംബൊള്‍ ചിലര്‍ക്ക് ഉണ്ടാകുന്ന വിഷമം മാത്രം ആണു ഈ ലേഖനം. ഒരു പന്ന മെക്സിക്കന്‍ ലോകത്തിലെ ഏറ്റവും വലിയ പണക്കാരന്‍ ആയപ്പോള്‍ നമ്മുടെ നാട്ടില്‍ ജനിച്ചു വളര്‍ന്ന ഒരു ഇന്‍ഡ്യാക്കാരന്‍ ഒരിക്കല്‍ ഏറ്റവും വലിയ പണക്കാരന്‍ ആവും എന്നു ഒരുപടു പേരോട് ഒത്തിരി തര്‍ക്കിച്ച ഒരാളാണു ഞാന്‍. അതു നടന്നതില്‍ ഒത്തിരി സന്തോഷിക്കുകയും ചെയ്യുന്നു. ഇന്‍ഡ്യയും ഇന്‍ഡ്യാക്കരും നന്നാവുന്നതു കാണാന്‍ ഇഷ്ടം അല്ലാത്ത ഡാഷിന്റെ മക്കളോട് നീ ഇതു കണ്ടൊ മോനെ ദിനേശാ എന്നു പറയുന്നതു ഒരു സുഖം തന്നെ ആണു.

നാലു കാശൊണ്ടായാ‍ല്‍ ലോകത്തുള്ള എല്ലാവരെയും രക്ഷിക്കാന്‍ അംബാനിയും ഈ ലേഖനം എഴുതിയ മച്ചാനും ആരു ‘കര്‍ത്താവോ’?

ഇന്‍ഡ്യ എന്താണെന്നോ, ഇന്‍ഡ്യയില്‍ ഒരിക്കലെങ്കിലും വരുകയോ (ഒരിക്കല്‍ വന്നിട്ടുണ്ടു, എന്തോ രണ്ടാമത്തെ വയസ്സിലോ മറ്റോ) ചെയ്യാത്ത ബോബി ജിന്‍ഡാല്‍ ഗവര്‍ണ്ണ ആയപ്പോള്‍ ഇന്‍ഡ്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി എന്ന് ഒരുമാതിരി തന്ത ഇല്ലാത്ത രീതിയില്‍ എഴുതി വിട്ട ദീപികയും മനൊരമയും മംഗളവും ഒക്കെയ് അംബാനിയുടെവാര്‍ത്ത വെറും ബിസിനസ്സ് സെക്ഷനില്‍ ഒതുക്കി.

വിന്‍സ് said...

അതു പോലെ ഒരു പാപ്പന്‍ ഒണ്ടായിരുന്നു ഞങ്ങളുടെ നാട്ടില്‍. ലക്ഷ പ്രഭു.... പക്ഷെ കാലില്‍ ചെരുപ്പു ഇടത്തില്ല. ചോറു ഉണ്ണുബ്ബോള്‍ ചമ്മംന്തി നിര്‍ബന്ധം. ഇതൊക്കെ ലാളിത്യം കോണ്ടാണൊ? അഞ്ഞു രൂപ എടുക്കാന്‍ ഇല്ലാത്ത ആളാ ഇതൊക്കെ ചെയ്തതു എങ്കില്‍ ആരും മയ്ന്റു ചെയ്യത്തില്ല. പക്ഷെ നാലു കൂക്ക കയ്യില്‍ ഉണ്ടെങ്കില്‍ എല്ലാവരും ഇവരെ ലാളിത്ത്യത്തിന്റെ ആള്‍ രൂപം ആക്കി മാറ്റും.

ഒരു ദരിദ്ര വാസിക്കു എത്ര കോടി കയ്യില്‍ ഉണ്ടെങ്കിലും അവന്‍ ജീവിത കാലം വരെ ദരിദ്ര വാസി ആയിരിക്കും.

പതാലി said...

പേര്.. പേരക്ക...
ചേരികളൊക്കെ തുടച്ചു നീക്കുക തന്നെ. നാടു നന്നാവാന്‍ അല്ലാതെന്തു ചെയ്യും.

സാജന്‍ ..
നന്ദി

വെള്ളെഴുത്ത് ...
ബഫെറ്റിനെക്കുറിച്ച് എഴുതാന്‍ ഒരുപാടുണ്ട്. കാടു കയറേണ്ടെന്നു കരുതിയതാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു പോസ്റ്റിന് ഇനിയും പ്രസക്തിയുണ്ട്. വിശദമായി ഒരെണ്ണം പൂശിക്കോ.

ലാളിത്യത്തിനപ്പുറം ബഫെറ്റിന്‍റെ മാനേജ്മെന്‍റ് രീതികള്‍ക്കും രാഷ്ട്രീയ നിലപാടുകള്‍ക്കുമൊക്കെ സവിശേഷതയുണ്ട്. മറ്റു രാജ്യങ്ങളോടുള്ള അമേരിക്കയുടെ നിലപാടുകളെ അദ്ദേഹം പല അഭിമുഖങ്ങളിലും വിമര്‍ശിച്ചിട്ടുണ്ട്. ചൈനയുടെ വളര്‍ച്ചയെ ബഫെറ്റ് പ്രകീര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

Inji Pennu...
മുകേഷ് ജീവകാരുണ്യ പ്രവര്‍നം ചെയ്തേ തീരു എന്ന് നമുക്ക് നിര്‍ബന്ധിക്കാനാവില്ല. അത് അയാളുടെ ഇഷ്ടം. പട്ടിണി മാറ്റാന്‍‍ പണം മാത്രം പോര എന്നതും സമ്മതിക്കുന്നു. പക്ഷെ പട്ടിണിക്കോലങ്ങള്‍ക്കു നടുവില്‍ അതിരുകടന്ന ആര്‍ഭാടം പ്രകടിപ്പിക്കുന്നത് അവരെ വെല്ലുവിളിക്കുന്നതിനു സമാനമല്ലേ?.

വിന്‍സ് ...
താങ്കള്‍ നന്നാകുന്നതില്‍ ഞാന്‍ അസൂയപ്പെടുന്നു എന്ന് പറഞ്ഞാല്‍ മനസിലാക്കാം. പക്ഷെ ഈ അംബാനീടെ കാര്യത്തില്‍ അസൂയപ്പെടാനുള്ള ത്രാണി ഈയുള്ളവനില്ല.
ഇന്ത്യക്കാരന്‍ ലോകത്തിലെ ഏറ്റവും വലിയ സന്പന്നന്‍ ആയതില്‍ താങ്കളെപ്പോലെ ഞാനും അഭിമാനക്കുന്നു. എല്ലാവരെയും രക്ഷിച്ച് സന്പത്തില്‍ ഒന്നാമനാകാന്‍ കഴിയില്ലെന്ന് ഞാന്‍ പോസ്റ്റില്‍തന്നെ സൂചിപ്പിച്ചിട്ടുണ്ട്.
കോടിക്കണക്കിന് ദരിദ്രാവാസികള്‍ക്കുമുന്നില്‍ ഒന്നാമന്‍ നടത്തുന്ന ആര്‍ഭാട പ്രദര്‍ശനവും അതിനുവേണ്ടി നിയമം കാറ്റില്‍ പറത്തുന്നതുമൊക്കെയാണ് സൂചിപ്പിച്ചത്. ഒപ്പം ഒന്നാമന്‍റെ നാട്ടിലെ ചില അപ്രിയ സത്യങ്ങളും.
സെന്‍സെക്സ് 19000 പോയിന്‍റ് കടന്ന ദിവസമാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സില്‍ ഇന്ത്യ എത്യോപ്യക്കും പിന്നിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതേ ദിവസമാണ് പ്രസവത്തോടനുബന്ധിച്ച് മരണമടയുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. ഇങ്ങനെ ഒരുപാട് വൈരുദ്ധ്യങ്ങള്‍ക്കിടയിലാണ് ബോബി ജിന്‍ഡാലും അംബാനിയുമൊക്കെ ആഘോഷിക്കപ്പെടുന്നത്.
(ഇത്തരം ചില 'വിഢിത്തങ്ങള്‍' ചൂണ്ടിക്കാട്ടി പി. സായ്നാഥ് ഹിന്ദുവിലെഴുതിയ ലേഖനം ഇവിടെ വായിക്കാം)
വാറന്‍ ബഫെറ്റിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ താങ്കള്‍ക്ക് തോന്നിയത് കിലുക്കത്തിലെ മോഹന്‍ലാലിന്‍റെ ഡയലോഗായിരിക്കും(എച്ചി എന്നും എച്ചിയാണടെ...) അപ്പോള്‍ ഇത്തരം എച്ചിത്തരങ്ങളെ ആദരിക്കുന്നവരൊക്കെ വിഢികള്‍ അല്ലേ. അതില്‍ താഴേ തട്ടിലുള്ള ഒരു വിഢിയായി പരിഗണിക്കപ്പെടുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ.

Inji Pennu said...

പതാലി,

“പക്ഷെ പട്ടിണിക്കോലങ്ങള്‍ക്കു നടുവില്‍ അതിരുകടന്ന ആര്‍ഭാടം പ്രകടിപ്പിക്കുന്നത് അവരെ വെല്ലുവിളിക്കുന്നതിനു സമാനമല്ലേ?.”

നമ്മളെല്ലാം ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇത് ചെയ്യുന്നില്ലേ? പിന്നെ മുകേഷിനു മാത്രം എന്താണ് കുഴപ്പം? അതോ അയാള്‍ക്ക് കൂടുതല്‍ പൈസ ഉണ്ടായത്കൊണ്ടോ? ഇന്ത്യന്‍ അല്ലെങ്കില്‍ ഏഷ്യന്‍ മൈന്‍സെറ്റ് അനുസരിച്ച് നമുക്ക് പൈസ എന്നുള്ളത് ഒരു ഗില്‍റ്റി കാര്യം പോലെയാണ്. എന്നാല്‍ പൈസ വേണം എന്നുള്ളതിനു ഒട്ടും പിന്നിലോട്ടല്ലാതാനും. അതൊരു തരം ഹിപ്പോക്രസി തന്ന്യാണ്.
മുകേഷ് നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ഇന്ത്യയെ ചൊല്‍പ്പ്പടിക്ക് നിറുത്തുന്നുണ്ടെങ്കില്‍ അതിനു അയാള്‍ ചാരിറ്റിക്ക് കൊടുക്കുന്നുണ്ടോ ആര്‍ഭാടം കാണിക്കുന്നുണ്ടോ എന്ന് വെച്ചല്ലല്ലോ നോക്കേണ്ടത്. ഏതൊക്കെ നിയമങ്ങള്‍ എന്തൊക്കെ എന്ന് വെളിച്ചത്തുകൊണ്ട് വരുന്നതിലാണ്.